2013 ജൂലൈ 26, വെള്ളിയാഴ്‌ച

20 മണിക്കൂര്‍ പണിയെടുത്തിട്ട് 20 ഉറുപ്പിക പോലും കിട്ടാത്തവര്‍

അത്താഴമൊക്കെ കഴിഞ്ഞ് അയാള്‍ അവളെ അടുത്തുവിളിച്ചു. 'ഇന്ന് എത്രയായി?'
അവള്‍ കണക്കുകള്‍ നിരത്തി:'ഭക്ഷണം പാകം ചെയ്യലും പാത്രം വൃത്തിയാക്കലും - 20 ഉര്‍പ്യ.
അലക്കല്‍ - 20 ഉര്‍പ്യ.
കുഞ്ഞിനെ നോക്കല്‍(ഉറക്കുന്നതടക്കം)- 20.
ഇസ്തിരിയിടല്‍ - 5 ഉര്‍പ്യ.
നിലം ഇന്ന് തുടച്ചു, ആ വകയില്‍- 10.
അങ്ങനെ മൊത്തം 75 ഉര്‍പ്യ.'
അയാള്‍ 100 രൂപ കൊടുത്തു.
'ചില്ലറയില്ല..' അവള്‍ പറഞ്ഞു.
'അത് നാളത്തെ വര്‍ക്കില്‍ കണക്ക് വെക്കാം.'
'ശരി, അപ്പോള്‍ ഇനി ഉറങ്ങാമല്ലേ...'
'ഉറങ്ങാം...'
ലൈറ്റണച്ച് കെട്ടിപ്പിടിക്കും നേരം അയാള്‍ അവളോട് ചോദിച്ചു: 'പ്രിയതമേ, ഇതിനും കൂലി വേണോ..'
അവള്‍ അയാളെ ചേര്‍ത്തുപിടിച്ചു. 'പ്രിയനേ. ഇത് ജോലിയല്ലല്ലോ.. സ്‌നേഹമല്ലേ. സ്‌നേഹം..'

ഇത് കഥയല്ല. വരുംകാലത്ത് കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഉറങ്ങുംമുമ്പ് സംസാരിച്ചേക്കാവുന്ന ഒരു സംഭാഷണശകലമാണ്. വീട്ടുജോലിക്ക് ഭാര്യമാര്‍ക്ക് ശമ്പളം കൊടുക്കുന്ന നിയമനിര്‍മാണം ഉണ്ടായാല്‍ സംഭവിക്കാവുന്ന കാര്യമാണ് മേല്‍സൂചിപ്പിച്ചത്. കേന്ദ്ര വനിത-ശിശുക്ഷേമവകുപ്പ് മന്ത്രി കൃഷ്ണതിരാഥ് 'ഹൗസ്‌വൈഫു'മാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള ഒരു നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം എല്ലാ മാസവും നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണു പദ്ധതി. അങ്ങനെ വന്നാല്‍ പുരുഷന്മാര്‍ ഇനി തങ്ങളുടെ വിഴുപ്പലക്കാനും ഭക്ഷണം കഴിച്ച പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനും അടിച്ചുവാരുന്നതിനും ഒക്കെ സ്ത്രീക്ക് കണക്കിനനുസരിച്ച് പ്രതിഫലം നല്‍കേണ്ടി വരും.വിവാഹശേഷം 365 ദിവസവും യാതൊരു വിശ്രമവുമില്ലാതെ (പനി തുടങ്ങിയ അസുഖങ്ങളാണ് ഇപ്പോള്‍ ഗൃഹനാഥകളുടെ ലീവ് കിട്ടാനുള്ള ഏകപ്രതീക്ഷ!) നടു പൊട്ടുന്ന പണിയെടുപ്പിനെയാണ് വീട്ടുജോലി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായി 33 തരം വീട്ടുജോലികളുണ്ട്. ഭക്ഷണമുണ്ടാക്കല്‍, വീടും പരിസരവും വൃത്തിയാക്കല്‍, അലക്കല്‍, കുഞ്ഞുങ്ങളെ നോക്കല്‍ എന്നിവയൊക്കെ ഈ മുപ്പത്തിമൂന്നില്‍ പെടും. കുടുംബത്തിനകത്തുള്ളവരെ കൂടാതെ സന്ദര്‍ശകരായി എത്തുന്നവരും വീട്ടുജോലിഭാരത്തിന്റെ ഗ്രാഫ് കുത്തനെയുയര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നടുവേദനയില്‍ കാതങ്ങളോളം മുന്നില്‍ വരുന്നതിന്റെ പ്രധാനകാരണം വിശ്രമരഹിതജോലികളാണ്. ഒരു രാജ്യത്തിന്റെ കെട്ടുറപ്പിന് സ്ത്രീകള്‍ ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായാണ് കൂലിയില്ലാപ്പണിയെ വിദഗ്ദര്‍ കാണുന്നത്. പുരുഷനും സ്ത്രീയും കൂടി 17 ലക്ഷം കോടി ഡോളറിന്റെ പൈസയില്ലാപ്പണി ലോകത്ത് ചെയ്യുന്നുണ്ട്. ഇതില്‍ സ്ത്രീയുടെ സംഭവന 11 കോടി! നമ്മുടെ രാജ്യത്ത് 6800 കോടിഡോളറാണ് സ്ത്രീസംഭാവന. എന്തായാലും പകലന്തിയോളം വീട്ടില്‍ പണിയെടുക്കേണ്ടി വരികയും വീട്ടിലേക്ക് വരുമാനം കൊണ്ടുവരുന്നില്ലെന്ന് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ക്ക് ഈ വാര്‍ത്ത തെല്ലാശ്വാസം പകര്‍ന്നിട്ടുണ്ട്.  kadappad പി.വി. ഷാജികുമാര്‍  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ